Sunday, March 07, 2010

ജി. എസ്. പ്രദീപിന്റെ വിവരക്കേടുകള്‍



ഗ്രാന്റ് മാസ്റ്റര്‍(?) ജി. എസ്. പ്രദീപ് ജയ്ഹിന്ദ് ടിവിയില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ്‌ രണാങ്കണം. പ്രദീപ് പറയുന്ന വാചകം ശരിയാണോ തെറ്റാണോ എന്നാണ്‌ മത്സരാര്‍ത്ഥികള്‍ പറയേണ്ടത്. കൈരളിയില്‍ നിന്നും ജയ്‌ഹിന്ദിലേക്ക് വന്നപ്പോള്‍ പ്രദീപിന്റെ മാറിയ രാഷ്ട്രീയത്തിനെ പറ്റി മുമ്പൊരിക്കല്‍ വായിച്ചിരുന്നു.

ഈ പരിപാടി തുടങ്ങിയിട്ട് ഇതു വരെ കാണാന്‍ പറ്റിയില്ല. പക്ഷേ, അതില്‍ പ്രദീപ് പറഞ്ഞതായി കേട്ട ചില കാര്യങ്ങള്‍ സംശയം തോന്നി ഗൂഗ്ലി നോക്കിയപ്പോഴാണ്‌ കെട്ടുകഥയും പൊട്ടതെറ്റുമൊക്കെയാണു പ്രദീപ് തന്റെ അറിവിന്റെ ഭണ്ടാരത്തില്‍ നിന്നും പുറത്തെടുത്തിടുന്നതെന്ന് മനസ്സിലായത്.

കഴിഞ്ഞ ദിവസം കണക്കിനു നോബല്‍ സമ്മാനം നല്‍കാത്തതിനു കാരണമായി പ്രദീപ് പറഞ്ഞത് ആല്‍ഫ്രഡ് നോബലിന്റെ ഭാര്യ ഒരു ഗണിതശാസ്ത്രജ്ഞനുമായി ഒളിച്ചോടിപ്പോയതിന്റെ വിരോധം കൊണ്ടാണെന്നാണ്‌. ജീവിതത്തിലൊരിക്കലും കല്യാണം കഴിച്ചിട്ടില്ലാത്ത നോബല്‍ ഗുസ്ത മിറ്റാഗ് ലെഫ്ലര്‍ എന്നൊരു ഗണിതശാസ്ത്രജ്ഞനോടുള്ള വിരോധത്താല്‍ അങ്ങേര്‍ക്ക് അവാര്‍ഡ് കിട്ടരുതെന്ന് കരുതിയാണ്‌ ഗണിതത്തിനു നോബല്‍ പ്രൈസ് വേണ്ടെന്നു വെച്ചതെന്നൊരു കെട്ടുകഥ പണ്ടു പ്രചാരത്തിലുണ്ടായിരുന്നു. അതു വെറും നുണക്കഥയാണെന്നുള്ളതിന്‌ ധാരാളം തെളിവുകളുണ്ട്. ഗണിതം മാനവരാശിക്ക് മഹത്തായ സംഭാവനകള്‍ നല്‍കുന്ന ഒരു വിഭാഗമായി നോബല്‍ കണക്കാക്കാതിരുന്നതാണ്‌ യഥാര്‍ത്ഥ കാരണമായി വിശ്വസിക്കപ്പെടുന്നത്. പഴയ കെട്ടുകഥ പ്രദീപും കേട്ടുകാണുമായിരിക്കണം. പക്ഷേ, ഇത്തരം പരിപാടികളില്‍ വന്ന് ഇക്കഥകളൊക്കെ വിളമ്പുന്നതിനു മുമ്പ് സത്യം എന്താണെന്ന് ഒന്നു ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും.

മറ്റൊരിക്കല്‍ പ്രദീപ് പറഞ്ഞത് ദേശീയ ശാസ്ത്രദിനം ആഘോഷിക്കുന്നത് സി.വി.രാമന്റെ ജന്മദിനത്തിനാണെന്നാണ്. സി.വി.രാമന്‍ രാമന്‍ എഫക്റ്റ് അവതരിപ്പിച്ച ഫെബ്രുവരി 28 ആണ്‌ ശാസ്ത്രദിനമായി ആചരിക്കുന്നത്. അദ്ദേഹം ജനിച്ചത് നവംബര്‍ 7നും.

പണ്ട് ഇത്തരം വിവരക്കേടുകള്‍ വിളിച്ചു പറഞ്ഞാല്‍ അതില്‍ ഇത്രമാത്രം സത്യമുണ്ടെന്ന് പരിശോദിക്കല്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഇപ്പോഴത്തെ സ്ഥിതി അതല്ലല്ലോ..